കൊച്ചി : ന്യൂജൻ അതിവേഗ ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതികൾ വാരാന്ത്യ ലോക്ക്ഡൗണിലെ വാഹന പരിശോധനയിൽ കുടുങ്ങി. ഇവർക്കായി പോലീസ് ദിവസങ്ങളായി തെരച്ചിൽ നടത്തി നിരാശരായിരിക്കുമ്പോഴാണ് പ്രതികൾ മോഷ്ടിച്ച ബൈക്കുകളിൽ തന്നെ പോലീസിനു മുന്നിൽ പെട്ടത്. ഞായറാഴ്ച രാവിലെ 8.30 ന് എം.ജി റോഡിൽ എറണാകുളം സെൻട്രൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് യുവാക്കൾ ബൈക്കുകളിൽ ചീറിപ്പാഞ്ഞ് എത്തുന്നത്.
സബ് ഇൻസ്പെക്ടർ വിപിൻ കൈ കാണിച്ചെങ്കിലും ഇവർ വെട്ടിച്ചു കടന്നു. നഗരത്തിലെ വഴി പരിചയമില്ലാത്ത പ്രതികൾ നേരേ പോയത് മംഗളവനത്തിലേക്കാണ്. പോലീസ് ജീപ്പിൽ പിന്നാലെ പിടിച്ചു. മംഗളവനത്തിനു സമീപത്ത് റോഡ് അവസാനിച്ചതോടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ചു. ഒരാൾ മംഗളവനത്തിനകത്തേക്ക് മതിൽ ചാടിക്കയറി. എന്നാൽ കൂട്ടുകാരൻ മതിൽ ചാടും മുമ്പേ പോലീസിന്റെ പിടിവീണു.
മംഗളവനത്തിനകത്തേക്ക് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കയറി നോക്കിയെങ്കിലം ചെളിയും ഇഴജന്തുക്കളുടെ ശല്യവും മറ്റും കൊണ്ട് അകത്ത് തെരച്ചിലിന് മുതിർന്നില്ല. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെ ഇവർ ആലുവയിലെ കെ.ടി.എം ഷോറൂമിൽനിന്ന് ബൈക്ക് മോഷ്ടിച്ചവരാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് ചാത്തമംഗലം പാറമേൽ അമർജിത്ത് (19) ആയിരുന്നു പിടിയിലായത്. ഇതോടെ സെൻട്രൽ എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി സമീപത്തെ ഉയർന്ന കെട്ടിടത്തിനു മുകളിൽനിന്ന് ഒളിച്ച പ്രതിയുടെ സ്ഥാനം നിരീക്ഷിച്ചു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ കാടിനകത്തു കയറി തെരഞ്ഞെങ്കിലും പിടിക്കാനായില്ല. ഇതിനിടെ പ്രതി മംഗള വനത്തിൽനിന്ന് ഭാരത് പെട്രോളിയത്തിന്റെ കെട്ടിടത്തിലേക്ക് കയറി. കൂടുതൽ പോലീസ് ഇവിടെ എത്തിയതോടെ ഇയാൾ തൊട്ടടുത്തുള്ള കാട്ടുപ്രദേശത്ത് ഒളിച്ചു. കാട് വളഞ്ഞ് പോലീസ് തെരച്ചിൽ തുടർന്നു.
ഇതിനിടെ ചാത്യാത്ത് ഭാഗത്തേക്ക് കടക്കുന്നതിനായി സമീപത്ത് വേലിയായി കെട്ടിയിരുന്ന ഷീറ്റിനകത്തൂടെ പ്രതി തല നീട്ടുന്നത് പോലീസ് കണ്ടു. പോലീസിനെ കണ്ടതോടെ ഇയാൾ വീണ്ടും അകത്തേക്ക് വലിഞ്ഞു. തുടർന്ന് കൂടുതൽ പോലീസുകാർ ഇവിടെ തെരച്ചിലിനെത്തി. അര മണിക്കൂറോളം നടത്തിയ തെരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ഒരു പെട്ടിക്കുള്ളിൽ ഒളിച്ചിരുന്ന രണ്ടാമത്തെ പ്രതിയെയും പൊക്കി. കൊല്ലം മണ്ണാണികുളം സനോഫർ മൻസിലിൽ ഫിറോസ് ഖാൻ (19) ആണ് പിടിയിലായത്.
കൊല്ലം ഈസ്റ്റ്, പരവൂർ, ആലപ്പുഴ പുന്നപ്ര, തൃശ്ശൂർ, ആലുവ എന്നീ സ്റ്റേഷനുകളിൽ ബൈക്ക് മോഷ്ടിച്ചതിനും പണവും ലാപ്ടോപ്പും മോഷ്ടിച്ചതിനും പ്രതികൾക്കെതിരേ കേസുകളുണ്ട്. പെരുമ്പാവൂർ ഭാഗത്തുനിന്ന് കട കുത്തി തുറന്ന് മൊബൈൽ ഫോണും ടാറ്റൂ മെഷീനും പാലാരിവട്ടം ഭാഗത്തുനിന്ന് കട കുത്തിത്തുറന്ന് ഹെൽമെറ്റും കണ്ണടകളും മോഷ്ടിച്ചിട്ടുണ്ട് എന്ന് പ്രതികൾ സമ്മതിച്ചു.