ന്യൂഡൽഹി : കൃത്രിമ ഗർഭധാരണത്തിനു സഹായിക്കുന്ന ക്ലിനിക്കുകളെയും ഭ്രൂണ ബാങ്കുകളെയും നിയന്ത്രിക്കുന്ന പ്രത്യുൽപാദന സാങ്കേതിക സഹായവിദ്യ (എആർടി) നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി. എൻ.കെ.പ്രേമചന്ദ്രൻ നിർദേശിച്ച 20 ഭേദഗതികളടക്കം എല്ലാ പ്രതിപക്ഷ ഭേദഗതികളും തള്ളി. നേരത്തേ ലോക്സഭ പാസാക്കിയ വാടക ഗർഭധാരണ നിയന്ത്രണ സംവിധാനങ്ങളാണ് ഈ നിയമത്തിലും പരാമർശിക്കുന്നത്.
ഈ സാങ്കേതികവിദ്യ സ്വീകരിക്കാൻ വിവാഹപ്രായം മുതൽ 55 വയസ്സ് വരെയുള്ള പുരുഷന്മാർക്കും ബിൽ അനുമതി നൽകുന്നു. അനധികൃത ഭ്രൂണവ്യാപാരം നടത്തിയാലും ഈ രീതിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്താലുമൊക്കെ 5 മുതൽ 10 വർഷം വരെ ജയിൽശിക്ഷയും 10 മുതൽ 25 ലക്ഷം രൂപവരെ പിഴയും ബില്ലിൽ നിർദേശിക്കുന്നുണ്ട്.
എആർടി മേഖലയിലെ പ്രഫഷനലുകൾക്കും ക്ലിനിക്കുകൾക്കും ദേശീയ റജിസ്ട്രേഷൻ, നയങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ബോർഡ്, ലാബുകൾക്കും ഉപകരണങ്ങൾക്കും നിലവാര മാനദണ്ഡങ്ങൾ തുടങ്ങിയവ ബില്ലിൽ നിർദേശിക്കുന്നു. വിവാഹിതയായ, 3 വയസ്സു പൂർത്തിയായ ഒരു കുഞ്ഞെങ്കിലും ഉള്ള സ്ത്രീകളിൽ നിന്നു മാത്രമേ അണ്ഡം സ്വീകരിക്കാനാവൂ. ഒരു സ്ത്രീയിൽ നിന്ന് 7 അണ്ഡങ്ങളിൽ കൂടുതൽ സ്വീകരിക്കരുത്.





























