തിരുവനന്തപുരം : കള്ളപ്പണകേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ഇത്രയും കാലം ജയിലിൽ കിടന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലെന്ന് പ്രതികരണം. വൈകിയാണെങ്കിലും നീതി ലഭിച്ചു. കോടതിയോട് നന്ദിയെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല, കൂടുതൽ പ്രതികരണം പിന്നീടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിനീഷിനെ വരവേൽക്കാൻ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവെയ്ക്കാൻ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവെയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്‍റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.
ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബി.ജെ.പി യാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.