ബെംഗളൂരു : ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിക്ക് വ്യക്തത നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. അതിനുള്ള രേഖകൾ സമർപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപ് അല്ല ബിനീഷിന് അഞ്ച് കോടി രൂപ കൈമാറിയതെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാദം. രേഖകൾ നേരത്തെ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാല്‍ ഇതില്‍ വ്യക്തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തരാം, അല്ലെങ്കിൽ ഹർജി തള്ളുമെന്ന് കോടതി പറഞ്ഞു. അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ കേസ് 24 ലേക്ക് പരിഗണിക്കാൻ മാറ്റി.
കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങൾ എഴുതി സമർപ്പിച്ചിരുന്നു. എന്നാല്‍ ഇഡിയുടെ വിശദമായ വാദം കേൾക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. കേസില്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.