ന്യൂഡല്‍ഹി: ദക്ഷിണേന്ത്യൻ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ബി.ജെ.പി യോഗം ഇന്ന് ചേരും. ഹൈദരാബാദിൽ പാർട്ടി അധ്യക്ഷൻ ജെപി നദ്ധയുടെ അധ്യക്ഷതയിൽ ആണ് യോഗം . ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലെ അധികാരം ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണ്. ഭരണം കൈവശം ഉണ്ടായിരുന്ന കർണാടക കൂടി കൈവിട്ടതോടെ പാർട്ടി ദേശീയ നേതൃത്വം അതീവ ജാഗ്രതയിലാണ്. വിജയ തുടർച്ച നേടിയ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദക്ഷിണേന്ത്യ ബിജെപിയ്ക്ക് ഒപ്പം ആയിരുന്നില്ല.
129 ലോക്സഭാ സീറ്റുകളിൽ 28 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർവാഹക സമിതി തീരുമാന പ്രകാരം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താൻ ബി.ജെ.പി ആവിഷ്കരിച്ച പദ്ധതികൾ എല്ലാം മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്ക് എത്തിരെയുണ്ടായ അക്രമ സംഭവങ്ങളിൽ തട്ടി തകർന്നു. ഈ തിരിച്ചടി പരിഹരിക്കാൻ ഉള്ള ചർച്ചകളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. ആന്ധ്ര വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.





























