കൊച്ചി : ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരേ തത്‌കാലം നടപടിയില്ല. ശോഭയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വി.മുരളീധരന്‍ പക്ഷവും ശക്തമായി വാദിച്ചെങ്കിലും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുതിര്‍ന്ന നേതാക്കളും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
ശോഭ സുരേന്ദ്രനെ തിരികെ എത്തിക്കാന്‍ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തു. ശോഭയുടെ വിട്ടുനില്‍ക്കല്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഭീഷണിയായെന്നും പുറത്താക്കണമെന്നുമായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ വാദം. എന്നാല്‍ 1200 സീറ്റില്‍ പരാജയപ്പെട്ടത് ശോഭ ഇറങ്ങാത്തത് കൊണ്ടാണെങ്കില്‍ സുരേന്ദ്രന്‍ രാജിവെച്ച് ശോഭയെ പ്രസിഡന്റാക്കണമെന്ന് എതിര്‍ പക്ഷം വാദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സി.പി. രാധാകൃഷ്ണന്‍തന്നെ മുന്‍കൈയെടുക്കും.
പ്രഭാരികള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുപോലും ശോഭ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനുനേരെ അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ശോഭ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇനിയുമിത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്റെ വാദങ്ങളെ പിന്താങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ജില്ലയുടെ പോലും ചുമതല നല്‍കാതെ അവരെങ്ങനെ പ്രവര്‍ത്തിക്കണമായിരുന്നു എന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി രാധാകൃഷ്ണന്‍ ചോദിച്ചു. എന്നാല്‍ ഇതിന് കെ സുരേന്ദ്രന്‍ മറുപടി പറഞ്ഞില്ല. തെരഞ്ഞെടുപ്പിലും അതിന് മുമ്പും എന്തായിരുന്നു അവര്‍ക്ക് ചുമതല, സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ ശോഭയെ ഉള്‍പ്പെടുത്തിയിരുന്നോ എന്നും സംസ്ഥാന പ്രഭാരി ചോദിച്ചു. സുരേന്ദ്രനും വി. മുരളീധരനും തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ അനുകൂലികളും ആവശ്യപ്പെട്ടു.