തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ മുൻപ് നടന്ന 2 കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിലും പങ്കെടുത്തില്ലെന്ന വാദം ശരിയല്ലെന്ന് തെളിഞ്ഞു. കഴിഞ്ഞ ഏപ്രിൽ 27നും മേയ് 12നുമാണ് അവസാന 2 കൗൺസിൽ യോഗങ്ങൾ ചേർന്നത്. ഇതിൽ ഏപ്രിൽ 27ലെ യോഗത്തിൽ സുഗതൻ പങ്കെടുത്തതിനുള്ള തെളിവ് പുറത്തുവന്നതോടെ ഒരു യോഗത്തിൽ മാത്രമാണ് സുഗതൻ പങ്കെടുക്കാതിരുന്നതെന്ന് വ്യക്തമായി. തുടർച്ചയായി 3 യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ അവധി അപേക്ഷ നൽകാതിരിക്കുകയോ ചെയ്താൽ നാലാമത്തെ യോഗത്തിൽ അംഗത്തെ അയോഗ്യനാക്കാം എന്നാണ് മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥ. അതുകൊണ്ട് തിങ്കളാഴ്ച നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകില്ല.
തിങ്കളാഴ്ച നടത്തുന്നതുൾപ്പെടെ ഇനിയുള്ള 2 കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ മാത്രമേ അയോഗ്യത സംബന്ധിച്ച് ആശങ്കയുണ്ടാകൂ എന്നാണ് വിവരം. ഈ സമയ പരിധിക്കുള്ളിൽ കോടതിയിൽ നിന്ന് ഇളവ് നേടാനാകുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ. അതേസമയം സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്. ജയിലിൽ കഴിയുന്നതിനാൽ 4 ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.






























