തിരുവനന്തപുരം: എക്‌സിറ്റ് പോളുകൾ പുറത്തുവന്ന ശേഷം സംസ്ഥാനത്ത് കൂടുതൽ പ്രതീക്ഷയിൽ ആണ് ബിജെപി. 14 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് ചില എക്സിറ്റ് പോളുകൾ പറയുന്നു. കേരളത്തിൽ തൂക്കുസഭ വരുമെന്ന ചില സർവ്വെ ഫലങ്ങളിലും ബിജെപി പ്രതീക്ഷ വെക്കുന്നു. രണ്ട് സീറ്റിൽ ജയം ഉറപ്പെന്നായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ബിജെപിയുടെ വിലയിരുത്തൽ. 14 സീറ്റ് വരെ നേടുമെന്ന പ്രവചനങ്ങൾ ബിജെപി ക്യാമ്പിനെ അമ്പരപ്പിച്ചിരിക്കുകയാണ്. 20 ശതമാനം വോട്ടുവിഹിതം എന്ന ടാർഗറ്റിൽ എത്താൻ കഴിയുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു. പക്ഷെ പോളുകൾ പ്രവചിക്കുന്നത് 14 ശതമാനം വരെ മാത്രമാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിനടുത്തേക്ക് വോട്ട് വിഹിതം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
വലിയൊരു വിജയം ഒരു മുന്നണിക്കും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല എന്നതിനാൽ ബിജെപി ക്യാമ്പ് പ്രതീക്ഷയിലാണ്. അതേസമയം ക്രിസ്ത്യൻ ഔട്ട്റീച്ച് വിജയിച്ചിട്ടില്ല എന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. അവസാന നിമിഷമെത്തിയ എഫ്സിആർഎ ഭേദഗതി വരെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.






























