തിരുവനന്തപുരം : എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായതായി എൻഡിഎ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണു തീരുമാനം. നിലവിൽ ബിജെപി 16 സീറ്റിലും ബിഡിജെഎസ് 4 സീറ്റിലും മത്സരിക്കുന്നതിനാണു ധാരണ. പക്ഷെ, 8 പാർട്ടികളുള്ള എൻഡിഎയിൽ 2 പാർട്ടികൾക്കു മാത്രം സീറ്റ് എന്നതിൽ ചിലർ എതിരഭിപ്രായം ഉന്നയിച്ചു.
കോട്ടയം സീറ്റ് വേണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് (എൻകെസി) അധ്യക്ഷൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. 2004ൽ എൻഡിഎയിൽ ഉണ്ടായിരുന്ന പി.സി.തോമസ് ജയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇൗ ആവശ്യമുന്നയിച്ചത്. സീറ്റു ചർച്ചകളുടെ കാര്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷും ഡൽഹിയിലാണ്.





























