തിരുവനന്തപുരം : സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ നസീർ. ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് സാമ്പത്തിക സുതാര്യത ഇല്ല. പണം സമാഹരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെ നേതാക്കൾ കണ്ടുവെന്നും നസീർ പറഞ്ഞു.
സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാർഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നിൽ പാർട്ടി കേരളത്തിൽ വളരില്ലെന്നും നസീർ വ്യക്തമാക്കി. ബി.ജെ.പി ക്ക് സംസ്ഥാനത്ത് വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ ഒപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നിൽക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്.
പുനഃസംഘടനയിൽ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീർ വിമർശിച്ചു. മെഡിക്കൽ കോഴ വിവാദത്തിൽ സത്യസന്ധമായ റിപ്പോർട്ടാണ് നൽകിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും നസീർ ഓർമിപ്പിച്ചു.