ബെംഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ. തുമകുരു റൂറലിലെ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകളും അസിസ്റ്റന്റ് കമ്മീഷണർ ഗൗതമിന്റെ ഭാര്യയുമായ ഐശ്വര്യയാണ് പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ചത്. അടിയേറ്റതിന് പിന്നാലെ വനിതാ എസ്ഐ ഐശ്വര്യയെ പിടിച്ചുതള്ളുകയും ചുമലിൽ അടിക്കുകയുംചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 12-ന് കർണാടകയിലെ ആരതി ഉക്കഡ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ്ഐ ബി. സവിതയ്ക്കാണ് എംഎൽഎയുടെ മകളിൽനിന്ന് മർദനമേറ്റത്.
എംഎൽഎയുടെ മകളായ ഐശ്വര്യ ക്ഷേത്രത്തിൽ ദർശനത്തിനായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ദർശനം വൈകുന്നതിൽ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സവിതയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ഐശ്വര്യ എസ്ഐയുടെ മുഖത്തടിച്ചത്. തൊട്ടുപിന്നാലെ എസ്ഐ ഐശ്വര്യയുടെ ചുമലിലും അടിച്ചു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു































