ന്യൂഡൽഹി: ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ പ്രമുഖ മുഖവും ദേശീയ വക്താവുമായ ഷെഹ്സാദ് പൂനവാല പാർട്ടിയിൽ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിക്ക് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലെ’തന്റെ പ്രൊഫൈൽ വിവരങ്ങളിൽ അദ്ദേഹം മാറ്റം വരുത്തി. ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്ത പൂനവാല ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി’ എന്നത് നിലനിർത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പൂനവാല തന്റെ എക്സ് പ്രൊഫൈൽ ബയോ മാറ്റിയത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അഭിഭാഷകനായ ഷെഹ്സാദ് പൂനവാല, കോൺഗ്രസ് പാർട്ടിയിലൂടെയാണ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2017ൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി ക്രമീകരിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധ നേടുന്നത്. കോൺഗ്രസ് വിട്ടതിന് ശേഷം ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ പാർട്ടി ദേശീയ വക്താവായി ഉയർത്തി. ടെലിവിഷൻ ചാനൽ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന ശബ്ദമായി അദ്ദേഹം മാറിയിരുന്നു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ സമയമായെന്ന് വ്യക്തമാക്കുന്ന ചില അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകൾ അടുത്തിടെ അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ തെഹസീൻ പൂനവാലയുടെ സഹോദരനാണ് ഷെഹ്സാദ്. ഷെഹ്സാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും കോൺഗ്രസ് നേതൃത്വത്തെ നിരന്തരം വിമർശിക്കുകയും ചെയ്തതോടെ ഇരു സഹോദരന്മാരും തമ്മിൽ രൂക്ഷമായ ഭിന്നതയും നിലനിന്നിരുന്നു. അതേസമയം രാജി സംബന്ധിച്ച് ബിജെപി നേതൃത്വത്തിന്റെയോ ഷെഹ്സാദിന്റെയോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






























