തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ഡാഷിനെ ഉള്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിന്റെ ഏക പ്രതിനിധിയായിരുന്ന കേന്ദ്ര ജല കമ്മിഷന്റെ മുന്‍ ചീഫ് എന്‍ജിനീയര്‍ ടി.കെ. ശിവരാജനെ സംസ്ഥാനത്തെ മുന്‍കൂട്ടി അറിയിക്കാതെ സമിതിയില്‍നിന്ന് ഒഴിവാക്കി പകരം ഉത്തര്‍പ്രദേശില്‍നിന്നുള്ള വിദഗ്ധനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
കേരളം നാമനിര്‍ദേശം ചെയ്ത വിദഗ്ധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ തുടരാനാകില്ലെന്ന് അറിയിച്ചതിനാലാണു മറ്റൊരു വിദഗ്ധനെ നിയമിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് പുതിയ ആളെ നാമനിര്‍ദേശം ചെയ്യാന്‍ കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താനായി സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിദഗ്ധസമിതി രൂപീകരിച്ചിരിക്കുന്നത്. എന്‍എച്ച്പിസി മുന്‍ സിഎംഡി ബല്‍രാജ് ജോഷിയാണ് ചെയര്‍മാന്‍. ഐഐടി റൂര്‍ക്കി ഭൂചലന എൻജിനീയറിങ് വിഭാഗം പ്രഫസര്‍ എം.എല്‍.ശര്‍മ, എന്‍എച്ച്പിസി മുന്‍ ഇ.ഡി. ഗോപാല്‍ ധവാന്‍, ഗംഗ ഫ്‌ളഡ് കണ്‍ട്രോള്‍ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്, സിഎസ്എംആര്‍എസ് മുന്‍ ശാസ്ത്രജ്ഞന്‍ എന്‍.ശിവകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയില്‍നിന്ന് ഒഴിവായ ടി.കെ. ശിവരാജനെ തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ പരിശോധനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപവൽക്കരിച്ച ആഭ്യന്തര സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




























