കോഴിക്കോട്: വിവാദ പരാമർശത്തിൽ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തടിച്ചുകൊഴുക്കുക, മെലിഞ്ഞുണങ്ങുക എന്നിവയെല്ലാം എല്ലാവരും ഉപയോഗിക്കുന്ന പദങ്ങളാണ്. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.അതൊരു ആധുനിക ശക്തിയുടെ പ്രതീകമായിട്ട് എല്ലാവരും ഉപയോഗിക്കുന്ന ഒരു പരാമർശമാണ്. എന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ കുബുദ്ധികളായ ചില ആളുകൾ അതിൽ നിന്ന് ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. അഴിമതിക്കാരായിട്ടുള്ള ആളുകളെ സംബന്ധിച്ചുള്ള ഒരു ജനറൽ പരാമർശം മാത്രമാണ് ഞാൻ നടത്തിയിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോൺഗ്രസിന്‍റെ വനിതാ നേതാക്കൾക്കെതിരായി സി.പി.എമ്മിന്‍റെ ഉന്നതനേതാക്കന്മാര്‍ നടത്തിയ ഏതെങ്കിലും പരാമര്‍ശത്തിന് കേസുകൊടുക്കാന്‍ വി.ഡി സതീശനെ പോലെയുള്ള നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. അതേസമയം, ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിനെതിരെ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സി.എസ് സുജാത നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സിപിഎമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം. പ്രതിപക്ഷ നേതാക്കളടക്കം ഇതിനെതിരെ വ്യാപകമായി രംഗത്ത് വരികയും ചെയ്തിരുന്നു.