കൊൽക്കത്ത : വരുന്ന ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മകൻ ശുഭ്രാംശു റോയ്. അമ്മയുടെ മരണശേഷം അച്ഛൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും ശരീരത്തിലെ കെമിക്കൽ ബാലൻസ് നഷ്ടമായതിനാൽ അച്ഛന് മറവി രോഗമുണ്ടെന്നും തൃണമൂൽ നേതാവ് കൂടിയായ ശുഭ്രാശു വ്യക്തമാക്കി.
അച്ഛന്റെ ശരീരത്തിൽ സോഡിയം, പൊട്ടാസ്യത്തിന്റെ അളവ് സന്തുലിതാവസ്ഥയിലല്ല. ഇതു ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അദ്ദേഹം കാര്യങ്ങളെല്ലാം മറക്കുന്നു. അമ്മയുടെ മരണ ശേഷമാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്. അച്ഛന്റെ ആരോഗ്യത്തിൽ ഞങ്ങൾക്ക് വളരെയേറെ ആശങ്കയുണ്ട്. അച്ഛൻ പറയുന്ന കാര്യങ്ങൾ കൃത്യമല്ലെന്നും ശുഭ്രാശു വിശദീകരിച്ചു. കഴിഞ്ഞ മാസമാണ് മുകുൾ റോയിയുടെ ഭാര്യ മരിച്ചത്.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് മുകുൾ റോയ് പറഞ്ഞത്. എന്നാൽ നാക്കുപിഴ മനസിലാക്കിയ മുകുൾ റോയ് ഉടൻ തന്നെ പ്രസ്താവന തിരുത്തുകയും ബംഗാളിൽ തൃണമൂൽ വിജയക്കുമെന്നതിൽ യാതൊരു സംശയുമില്ലെന്നും ബി.ജെ.പി തകരുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം മുകുൾ റോയിയുടെ പ്രസ്താവനയെ ബംഗാൾ ബി.ജെ.പി ഏറ്റുപിടിച്ചു. അദ്ദേഹം അറിയാതെ സത്യസന്ധമായ കാര്യങ്ങളാണ് വിളിച്ചുപറഞ്ഞതെന്നും ബി.ജെ.പി വ്യക്തമാക്കി. മമതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018 ലാണ് മുകുൾ റോയ് ബി.ജെ.പിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 2021 മേയിലാണ് മൂന്ന് വർഷത്തെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.