കോഴിക്കോട് : ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും. കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത്, ആറിൽ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത് എന്നുമാണ് പോസ്‌റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐഎൻടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം അവരെ പരിഗണിച്ചില്ല.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച ജയമാണ് കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ചത്. വര്‍ഷങ്ങളായി കോൺഗ്രസിന് എംഎൽഎമാര്‍ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. 13 സീറ്റിൽ 12ലും മുന്നണി ജയിച്ചു. അഞ്ച് കോൺഗ്രസ്, ആറ് ലീഗ്, ഒരു സ്വതന്ത്ര പ്രതിനിധിയുമായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിജയം ജില്ലയിൽ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് പ്രവർത്തകരിൽ പ്രതിഷേധത്തിനിടയാക്കുന്നത്.






























