കൊല്ലം: ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻചാണ്ടി കണ്ടെത്തിയ യുവനേതാവ് പി സി വിഷ്ണുനാഥും. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുമ്പോഴാണ് കുണ്ടറ എംഎൽഎക്ക് മന്ത്രിയാകാനുള്ള നിയോഗം ലഭിച്ചിരിക്കുന്നത്. കേൾക്കാൻ സുഖമുള്ള ഒരു പാട്ട് പോലെ ലാളിത്യം മുഖമുദ്രയാക്കിയ യുവനേതാവാണ് പി സി വിഷ്ണുനാഥ്. രാഷ്ടീയത്തിലും ജീവിതത്തിലും ഉമ്മൻ ചാണ്ടി ശൈലി പിന്തുടരുന്നു. ശാസ്താംകോട്ട ഡി ബി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയിൽ നിന്ന് കേരളത്തിൻ്റെ മന്ത്രിയിലേക്കുള്ള വിഷ്ണുനാഥിന്റെ വളർച്ച പോരാട്ടങ്ങളുടേത് കൂടിയാണ്. തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥി സമരങ്ങളുടെ മുൻനിരയിൽ പിസി ഉണ്ടായിരുന്നു.
2006ൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റായി. അതേവർഷം തന്നെ ചെങ്ങന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയി. 2011ലും വിജയം ആവർത്തിച്ചു. നർമ്മം കലർന്ന വാക്ചാതുര്യം സഭാതലത്തിലും മൂർച്ചയുള്ള ആയുധമായി. 2016ൽ പരാജയപ്പെട്ടെങ്കിലും സംഘടന രംഗത്ത് വിഷ്ണുനാഥിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ പാർട്ടി നൽകി. കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടത് തരംഗം ആഞ്ഞടിച്ച 2021ൽ മന്ത്രി ജെ മേഴ്സികുട്ടിഅമ്മയെ കുണ്ടറ മണ്ഡലത്തിൽ തോൽപ്പിച്ച് പി സി വിഷ്ണുനാഥ് വമ്പൻ തിരിച്ചുവരവ് നടത്തി. ഇക്കുറിയും വൻ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു.






























