മ്യുക്കർമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. ഭാരതത്തിൽ നിന്നും 18 ആശുപത്രികൾ പങ്കെടുത്ത ഈ പഠനത്തിൽ കേരളവുമുണ്ട്. കേരളത്തിൽ നിന്നും ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണൻ (ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ), ഡോ.ജോൺ പണിക്കർ (സ്വാന്ത്വന ഹോസ്പിറ്റൽ), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റൽ) എന്നീ ഡോക്ടർമാരാണ് ബൃഹത്തായ ഈ പഠനത്തിൽ പങ്കെടുത്തത്.
മ്യുക്കർമൈക്കോസിസ് ബാധിച്ച കോവിഡ് 19 രോഗികളിൽ 71.3% പേർക്ക് കോവിഡ് വരുന്നതിനു മുൻപേ പ്രമേഹമുണ്ടായിരുന്നു. 13.9% പേർക്ക് കോവിഡ് വന്നതിനു ശേഷമാണു രക്തത്തിലെ പഞ്ചസാര ഉയർന്നു തുടങ്ങിയത് ഇതിൽ 100% പേരും കോവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നു. സിടി സ്കാനിൽ കോവിഡ് നിമോണിയയുടെതായുള്ള സൂചനകൾ ബഹുഭൂരിപക്ഷം രോഗികളിലും കണ്ടിരുന്നു. മുൻപ് നടന്ന പഠനങ്ങളിലിൽ നിന്നും വ്യത്യസ്തമായി 27.7% ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളിൽ മരണ നിരക്ക്. 18 ആശുപത്രികളിൽ നിന്നും നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത് തീവ്രമായി രക്തത്തിലെ പഞ്ചസാര ചികിത്സിക്കുവാൻ കഴിഞ്ഞാൽ മ്യുക്കർമൈക്കോസിസ് തടയുക മാത്രമല്ല മ്യുക്കർമൈക്കോസിസ് മൂലമുള്ള മരണങ്ങളും തടയുവാൻ കഴിയുന്നതാണ്.
കോവിഡ് ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ മ്യുക്കർമൈക്കോസിസ് ബാധിച്ച് ചികിത്സ സ്വീകരിക്കുന്ന രോഗികൾ ഇപ്പോഴുമുണ്ട്. അക്കാരണത്താൽ തന്നെ ഈ പഠനം സൂചിപ്പിക്കുന്ന അതി തീവ്രമായ രക്തത്തിലെ പഞ്ചസാരയുടെ ചികിത്സ തുടർന്നും സ്വീകരിക്കേണ്ടതാണ്. പ്രമേഹ രോഗികൾ കോവിഡ് വന്ന് പോയിട്ടുണ്ട് എങ്കിലും കോവിഡ് വന്നിട്ടില്ലായെങ്കിലും രണ്ട് വാക്‌സിൻ എടുത്തവരാണെങ്കിൽ കൂടിയും, രോഗചികിത്സയിൽ സ്വയം രക്തപരിശോധന നടത്തുകയും അതിൻപ്രകാരം ഔഷധത്തിന്റെ ഡോസും വ്യായാമ, ഭക്ഷണ രീതികളിലെ മാറ്റവും അനുവർത്തിക്കേണ്ടതാണ്.
കോവിഡ് കാലത്ത് എല്ലാ പ്രമേഹ രോഗികളും പ്രമേഹ ചികിത്സയിൽ സ്വയം പര്യാപ്തത എന്ന ഒരു ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം, ചികിത്സയിൽ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിനു അത്യന്താപേക്ഷിതമായ ഒരു വസ്തുതയാണ് എന്ന് പഠനം സൂചിപ്പിക്കുന്നു.