റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ് കല്ലുകെട്ടി അടച്ചതായി പരാതി. വലിയപതാൽ ആദിവാസി ഉന്നതിയിൽ നിന്നും തോമ്പിക്കണ്ടം ചപ്പാത്ത് ജങ്ഷനിലെത്തുന്ന ‘ക്യൂബ റോഡ്’ ആണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കല്ലുകെട്ടി അടച്ചത്. നിലവിൽ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രം കടന്നുപോകാൻ കഴിയുന്ന വിധത്തിൽ വളരെ കുറഞ്ഞ വീതി മാത്രമിട്ടാണ് റോഡിന് പകുതി ഭാഗം കെട്ടിയെടുത്തത്. ഇത് മൂലം അടിയന്തര ഘട്ടങ്ങളിൽ ഈ പ്രദേശത്തേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സാഹചര്യമാണ്.
റോഡ് അടച്ച ഭാഗത്ത് നിലവിൽ അതിരുതർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ഇതാണ് പെട്ടെന്നുള്ള കല്ലു കെട്ടലിലേക്ക് നയിച്ചത്. തർക്കമുള്ള ഈ ഒരു ചെറിയ ഭാഗം ഒഴിച്ച് നിർത്തി ക്യൂബ റോഡിന്റെ ബാക്കി ഭാഗങ്ങളെല്ലാം നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ തന്നെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.വർഷങ്ങളായി പ്രദേശവാസികൾ ആശ്രയിക്കുന്ന ഒരു പ്രധാന വഴി പെട്ടെന്ന് ഇത്തരത്തിൽ അടച്ചതിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റും ഏറെ ബുദ്ധിമുട്ടുകയാണ്.പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് അടച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതി ഉണ്ട്. റവന്യൂ-പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് അതിരുതർക്കം പരിഹരിച്ച് റോഡ് പൂർണ്ണതോതിൽ തുറന്നുനൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.





























