തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോര്‍പ്പറേഷന്‍ നിയമനത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാനാണ് കെപിസിസിയുടെ തീരുമാനം. മാര്‍ഗരേഖ തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ ഉടന്‍ നിശ്ചയിക്കും. പരമാവധി വേഗത്തില്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം നടത്താനാണ് തീരുമാനം. ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഇഴയുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ചര്‍ച്ചകള്‍ വൈകുന്നതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും അതൃപ്തിയും രൂക്ഷമായിരുന്നു.
ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും നിയമനങ്ങള്‍ വൈകുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.തെരഞ്ഞെടുപ്പില്‍ സഹായിച്ച ശക്തികള്‍ക്ക് വേണ്ടി സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുന്‍മന്ത്രി പി രാജീവ് ആരോപിച്ചിരുന്നു. ആ ലിസ്റ്റ് ലഭിക്കാത്തതാണ് നിയമനം വൈകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ആളില്ലാത്തത് വെല്‍ഫെയര്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. വിഷയത്തില്‍ യുഡിഎഫിലെ അനൈക്യവും തമ്മിലടിയുമാണ് പുറത്തുവരുന്നതെന്നും പി രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.






























