റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പ്ലസ്ടു വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ കോന്നി വെള്ളപ്പാറ കിടങ്ങില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17),മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ഭിജു സാം വര്‍ഗീസിന്‍റെ മകന്‍
ക്രിസ് സാം ബിജു(17) എന്നിവരാണ് അപകടത്തില്‍ പെട്ടു മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ റാന്നി അഗ്നിശമന സേനാംഗങ്ങളും, ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി കേരളയിലെ സംഘവും നടത്തിയ തിരച്ചലില്‍ ആണ് മൃതദേഹങ്ങള്‍കണ്ടെടുത്തത്. രാവിലെ ആറോടെ തിരച്ചില്‍ തുടങ്ങിയ ടീം എമര്‍ജന്‍സി കേരള ഒരു മൃതദേഹം മുങ്ങിയെടുത്തു. പിന്നാലെ അടുത്തത് അഗ്നിശമന സേനയും കണ്ടെടുക്കുകയായിരുന്നു. ആന്‍റോ ആന്‍റണി എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈരാട്ടുപേട്ടയില്‍ നിന്നുള്ള സംഘം എത്തിയത്.
റാന്നി ഐത്തലയില്‍ പമ്പാനദിയിലെ കളരിക്കൽ കടവില്‍ കുളിക്കാനിറങ്ങവെയാണ് അപകടം സംഭവിച്ചത്. കൂടെ പഠിക്കുന്ന സുഹൃത്തിന്‍റെ വീട്ടിലെത്തിയ സംഘം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. അപകടത്തിന് പിന്നാലെ റാന്നിയില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റും, റാന്നി പോലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.





























