യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച രണ്ടാമത്തെ ആളും മരിച്ചു. കഴിഞ്ഞ മാർച്ചിൽ സ്വന്തം കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ജോൺ ബാർനെറ്റിന് പിന്നാലെയാണ് ഒഷുവ ഡീന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ, ബോയിംഗുമായി ബന്ധപ്പെട്ട ഏതാനും മാസങ്ങൾക്കുള്ളിൽ മരിക്കുന്ന രണ്ടാമത്തെ വിസിൽ ബ്ലോവറായി ഇദ്ദേഹം. 737 മാക്‌സ് വിമാനത്തിന്‍റെ ഫ്യൂസ്‌ലേജ് നിർമ്മിച്ച സ്പിരിറ്റ് എയ്‌റോസിസ്റ്റംസിലെ മുൻ ക്വാളിറ്റി ഓഡിറ്ററായിരുന്നു 45 -കാരനായ ഒഷുവ ഡീന്‍. കമ്പനിയുടെ കൻസാസിലെ വിച്ചിറ്റ പ്ലാന്‍റിലെ നിർമാണ തകരാറുകളെക്കുറിച്ച് ജനങ്ങളെ അറിയിച്ചതിനെ തുടർന്നാണ് തന്നെ പുറത്താക്കിയതെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ശരീരത്തില്‍ അതിവേഗം പടരുന്ന അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് പിന്നാലെയാണ് ഡീനിന്‍റെ മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ പറയുന്നു.
ഏതാനും മാസങ്ങളായി നിരവധി ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അലാസ്കൻ എയർലൈൻസ് ഫ്ലൈറ്റിന്‍റെ ബോയിംഗ് വിമാനത്തില്‍ നിന്ന് ഒരു ഡോർ പ്ലഗ് പൊട്ടിവീണത് അന്താരാഷ്ട്രാതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇതിന് മുമ്പ് തന്നെ ബോയിംഗിന്‍റെ വിവിധ ഉത്പാദന ഘട്ടങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച വിസിൽ ബ്ലോവറാണ്‍ ജോൺ ബാർനെറ്റി. അദ്ദേഹത്തിന്‍റെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു വിസില്‍ബ്ലോവര്‍ കൂടി മരിച്ചതും ഏറെ വാര്‍ത്താ പ്രാധാന്യം നേടി.





























