ചെന്നൈ: നിരോധിത മയക്കുമരുന്നുമായി ബോളിവുഡ് താരം ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. 2019ൽ പുറത്തിറങ്ങിയ ‘സ്റ്റുഡന്‍റ് ഓഫ് ദി ഇയർ 2’ എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ വിശാൽ ബ്രഹ്മ (32) ആണ് വെച്ച് 40 കോടി രൂപ വിലവരുന്ന മെത്തക്വലോൺ എന്ന നിരോധിത മയക്കുമരുന്നുമായി പിടിയിലായത്. അസം സ്വദേശിയായ വിശാൽ ബ്രഹ്മ സിംഗപ്പൂരിൽ നിന്ന് എയർ ഇന്ത്യ വിമാനം AI 347-ൽ ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (DRI) ഇയാളെ തടഞ്ഞതും മയക്കുമരുന്ന് പിടിച്ചെടുത്തതും.
പണത്തിന്‍റെ അത്യാവശ്യമുണ്ടായിരുന്ന വിശാലിനെ ഒരു നൈജീരിയൻ സംഘം ആണ് ഇതിലേക്ക് ആകർഷിച്ചതെന്ന് അന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. കംബോഡിയയിലേക്ക് അവധിക്കാല യാത്രയ്ക്കായി ഇയാളെ പ്രേരിപ്പിച്ച ശേഷം, മടങ്ങിയെത്തുമ്പോൾ മയക്കുമരുന്ന് നിറച്ച ഒരു ട്രോളി ബാഗ് കൈവശം വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഓപ്പറേഷന് പിന്നിലുള്ള നൈജീരിയൻ സംഘത്തെ പിടികൂടാൻ അന്വേഷണം വിപുലീകരിക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.





























