ഉത്തമപാളയം (തമിഴ്നാട്): കേരള അതിർത്തിയിലെ തമിഴ്നാട് ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ വ്യാജ ഡോക്ടർമാരുടെ താവളമായി മാറുന്നു. അങ്ങൂർപാളയം, കരുണാക്കമുട്ടൻപ്പെട്ടി, കുള്ളപ്പഗൗണ്ടൻപ്പെട്ടി, കൂടല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജന്മാർ ഏറെയും. ഗ്രാമീണ മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരം തട്ടിപ്പുകാർക്ക് തണലാകുന്നതെന്നാണ് ആരോപണം. കേരളത്തിൽ നിന്നുള്ളവരും ഇവിടെ തമ്പടിച്ച് ക്ലീനികുകൾ സ്ഥാപിച്ച് ചികിത്സ നടത്തുന്നതെന്നാണ് വിവരം. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരാണ് ചികിത്സ പൊടിപൊടിക്കുന്നത്. ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങൾ തെരഞ്ഞെടുത്താണ് തട്ടിപ്പുകൾ ഏറെയും. ഏതാനും ചില ഗുളികളുടെയും ഇൻജക്ഷനുകളുടെയും പേര് മാത്രം അറിയാമെന്നതു മാത്രമാണ് ഇത്തരക്കാരുടെ ഏക യോഗ്യത.
ചികിത്സാ നിരക്ക് മറ്റ് ആശുപത്രികളെ അപേക്ഷിച്ച് താരതമ്യേന കുറവായതാണ് പലരേയും ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്. അമിത ഡോസിലുള്ള മരുന്നുകൾ നൽകുന്നതിനാൽ പനി പോലുള്ള ചെറുരോഗങ്ങൾ വേഗത്തിൽ ഭേദമാകുന്നത് കാരണവും പലരും വ്യാജൻമാരെ ആശ്രയിക്കുന്നതെന്നും അറിയുന്നു. സാധാരണ രോഗങ്ങൾക്ക് നൽകുന്ന പാരസെറ്റമോൾ, അമോക്സിസിലിൻ, അസിത്രോമൈസിൻ തുടങ്ങിയ ഗുളികകളും ഉയർന്ന അളവിലുള്ള വേദനസംഹാരികളുമാണ് ഏത് രോഗവുമായി എത്തിയാലും നല്കുന്നതെന്നതത്രെ. അബോർഷൻ കേസുകളിലും പലരും ആശ്രയിക്കുന്നതും ഇവരെയാണ്. ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സാ പിഴവു മൂലം മരണങ്ങളും സംഭവിക്കാറുണ്ടെന്നും പറയുന്നു. എന്നാൽ വിവരം പുറത്തറിയാറില്ലാത്തതിനാൽ നടപടികളുമുണ്ടാകാറില്ല.





























