ബെംഗളൂരു : പത്തുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയശേഷം കാണാനില്ലെന്ന് പരാതി നൽകിയ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ബെംഗളൂരു മൈക്കോ ലേഔട്ട് പോലീസാണ് പരാതി നൽകിയ അമ്മയെയും കൂട്ടാളികളെയും അറസ്റ്റു ചെയ്തത്. തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലയ്ക്കുശേഷം ആറുമാസം കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയത്. പരാതി നൽകാനെത്തുമ്പോൾ കാമുകനും സുഹൃത്തായ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായി മാസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയതെന്നതും ഇവരുടെ പെരുമാറ്റവുമാണ് പോലീസിന്റെ സംശയത്തിനിടയാക്കിയത്. തുടർന്ന് രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസ്. കഴിഞ്ഞദിവസം അമ്മയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് കുട്ടിയുടെ മൃതദേഹം തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ബരഗൂരുവിൽനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായിരുന്നെന്നാണ് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പാടുകളും വായിൽ മുളകുപൊടിയും പോലീസ് കണ്ടെത്തിയിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടിയുടെ അമ്മ. ഇതിനിടെ സമീപവാസിയായ യുവാവുമായി പരിചയത്തിലായി. എന്നാൽ കുട്ടിക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഫെബ്രുവരി ആറിന് കുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടാവുകയും ഇതിലിടപെട്ട അമ്മ കുട്ടിയെ വടികൊണ്ട് മർദിക്കുകയുമായിരുന്നു.
പിന്നീട് പൊള്ളലേൽപ്പിക്കുന്നതുൾപ്പെടെയുള്ള ക്രൂരമായ പീഡനത്തിനും ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചതോടെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കാർ വാടകയ്ക്കെടുത്ത് മൃതദേഹം ബരഗൂരുവിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടിടുകയായിരുന്നു. എന്നാൽ പിടിയിലാകുമെന്ന ഭയം ഇവർക്കുണ്ടായിരുന്നു. കുട്ടി എവിടെയെന്ന അയൽക്കാരുടെ അന്വേഷണവും പതിവായതോടെ ശ്രദ്ധതിരിക്കാൻ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.