പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസില്‍ കാമുകന്‍ അറസ്റ്റില്‍. ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. കൊല്ലമുള ചാത്തൻതറ സന്തോഷ് കവല പത്താഴപ്പുരക്കൽ ആനന്ദ് രാജേഷ് (18) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ കാണാതായത് ശനിയാഴ്ച രാവിലെ 9 മണിക്ക് വെച്ചൂച്ചിറ കൊല്ലമുള വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിന് മുമ്പിൽ നിന്നായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതിനല്‍കി. പെൺകുട്ടി കാമുകനൊപ്പം പോയതാകാമെന്ന സൂചനയിൽ അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ മണിക്കൂറുകൾക്കകം യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ രാവിലെ 9 മണിക്ക് പെൺകുട്ടിയെ വെൺകുറുഞ്ഞി സ്കൂളിന്റെ മുന്നിൽ നിന്നും ബൈക്കിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് സമ്മതിച്ചു. പോലീസ് വെൽഫയർ ഓഫീസറുടെ നേതൃത്വത്തിൽ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. തുടന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കാമുകൻ തട്ടിക്കൊണ്ടുപോയതാണെന്നും 4 വർഷമായി പ്രണയത്തിലാണെന്നും കഴിഞ്ഞ വർഷം നവംബറിൽ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആനന്ദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിലെ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിക്കാനത്തിന് സമീപം, കുട്ടിക്കാനം – മുണ്ടക്കയം റോഡിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
ഇവിടെ റോഡുവക്കിൽ ബൈക്കുമായി നിന്ന ഇരുവരെയും വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു. വെച്ചൂച്ചിറ സ്റ്റേഷനിലെ ചൈൽഡ് വെൽഫയർ ഓഫീസർ കൂടിയായ ആശ ഗോപാലകൃഷ്‌ണൻ, വനിതാ സിപിഓ സൂര്യ എന്നിവർ കൗൺസിലിംഗ് ലഭ്യമാക്കിയതിനെതുടർന്നാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. പാഞ്ചാലിമേട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, എഎസ്ഐ അച്ചൻകുഞ്ഞ്, എസ് സിപിഓ സലിം, ആശ ഗോപാലകൃഷ്ണൻ, സിപിഓ സൂര്യ, സോണിമോൻ എന്നിവര്‍ പങ്കെടുത്തു.