റാന്നി: സമഗ്ര ശിക്ഷ കേരള റാന്നി ബി.ആർ.സിയുടെ അമരക്കാരൻ ബി.പി.സി ഷാജി എ. സലാം സേവനം പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് മടങ്ങപോകുന്നു. ഉപജില്ലയിലെ ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 70 വിദ്യാലയങ്ങളിൽ അക്കാദമിക ഇടപെടലുകൾ നടത്തുകയും സമൂഹ പങ്കാളിത്തത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അക്കേഷ്യ മരത്തോട്ടം കാരണം വർഷങ്ങളായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മാടമൺ നോർത്ത് ഗവൺമെൻറ് എൽ പി സ്കൂളിലെ മരങ്ങൾ മുറിച്ചുമാറ്റാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിരുന്നു. ദിനാചരണങ്ങളെ അക്കാദമിക പ്രവർത്തനങ്ങൾ ആക്കാൻ ഒട്ടേറെ നൂതനാശയ പരിപാടികൾ അദ്ദേഹം നടപ്പിലാക്കി.
ഭിന്നശേഷി മേഖലയിലേക്ക് സമൂഹശ്രദ്ധ കൊണ്ടുവരാനും ശയ്യാവലംബികളായ കുട്ടികൾക്കും കുടുംബത്തിനും സുമനസ്സുകൾ നേരിട്ട് സഹായം എത്തിച്ചു നൽകുന്ന രീതിയിലുള്ള ഇടപെടൽ നടത്തിയിരുന്നു. സാമൂഹികരണത്തിൻ്റെ ഭാഗമായി കുടുംബങ്ങൾക്ക് ഒത്തുചേരാനും വിനോദയാത്ര നടത്താനും സഹായിച്ചു. അദ്ദേഹം നടത്തി വന്ന സീസണൽ ട്രെയിനിങ്ങുകൾ സംസ്ഥാനത്ത് മറ്റ് പല ബി.ആർ.സികളും ഏറ്റെടുത്തു. ആലപ്പുഴ ജില്ലയെയുമായി ചേർന്ന് നടപ്പാക്കിയ ഭിന്നശേഷി കുടുംബത്തിൻ്റെ ട്വിന്നിംഗ് പ്രോഗ്രാം ജനശ്രദ്ധ നേടിയിരുന്നു. പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികളായ ‘ഗ്രീൻ ജേർണി’ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ആദിവാസി ഉന്നതികളിൽ അവിധികാലത്ത് കുട്ടികളുടെ വിരസതയകറ്റാൻ പ്രത്യേക പരിപാടികൾ നടത്തി. പഠനം മുടങ്ങിയ കുട്ടികളെ വിദ്യാലയങ്ങൾ എത്തിക്കാൻ നടത്തിയ ‘ബാക്ക് ടു ബെഞ്ച്’ പ്രവർത്തനം വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രശംസ പിടിച്ചു പറ്റി. ലഹരിക്കെതിരെ പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും പ്രചരണ പരിപാടികൾ നടത്തി. കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാലയങ്ങൾ അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ നടത്തിയപ്പോൾ കുട്ടികൾക്ക് ഫ്രൂട്സുമായി വിദ്യാലയങ്ങൾ സന്ദർശിച്ചത് അധ്യാപകർക്കും ആവേശം പകർന്നിരുന്നു.





























