കണ്ണൂര്‍: കൈക്കൂലി വാങ്ങിയതിന് ഓടിച്ചിട്ടു പിടിക്കുന്നതിനിടയില്‍ ആയിരം രൂപയുടെ കറന്‍സി വിഴുങ്ങിയ കെ എസ് ഇ ബി സബ് എന്‍ജിനീയറുടെ ജാമ്യാപേക്ഷ കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ കൈക്കൂലി വാങ്ങിയ അഴീക്കോട് സ്റ്റേഷനിലെ സബ് എന്‍ജിനീയര്‍ ജിയോ എം ജോസഫിനാണ് തലശേരി വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജ് ജാമ്യം നിഷേധിച്ചത്.
വരാപ്പുഴയില്‍ ഇയാള്‍ക്കെതിരെ വ്യാജമദ്യകേസും പോലീസിനെ അക്രമിക്കല്‍, കെ എസ് ആര്‍ ടി സി ബസ് തകര്‍ക്കല്‍ എന്നിങ്ങനെ ആറുകേസുകള്‍ വേറെയുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് കുറ്റാരോപകന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ആഗസ്റ്റ് 26ന് രാവിലെ പൂതപ്പാറ സ്വദേശി അബ്ദുള്‍ ശുകൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രദേശത്ത് എത്തിയത്. ആയിരം രൂപയാണ് പരാതിക്കാരനില്‍ നിന്നും ഇയാള്‍ വീട്ടില്‍ പോയി വാങ്ങിയത്.
പരാതിക്കാരന്റെ വീടിനോട് ചേര്‍ന്നുള്ള വൈദ്യുതിത്തൂണ്‍ കാര്‍ ഷെഡ് നിര്‍മിക്കാന്‍ തടസമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാനാണ് ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈദ്യുതിത്തൂണ്‍ മാറ്റിയിടുന്നതിനായി 5550 രൂപ അടച്ചിട്ടും കാര്യം നടന്നിരുന്നില്ല. തുടര്‍ന്ന് 1000 രൂപ കൈക്കൂലി നല്‍കിയാല്‍ കാര്യം ശരിയാക്കി തരാമെന്ന് ഉദ്യോഗസ്ഥന്‍ പറയുകയായിരുന്നു. പിന്നാലെ പരാതിക്കാരന്‍ ഇത് വിജിലന്‍സിനെ അറിയിക്കുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അതേ ദിവസമായിരുന്നു അറസ്റ്റ്. വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജിയോയെ വളഞ്ഞു. തുടര്‍ന്ന് ഓടി രക്ഷപെട്ട ജിയോയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഓട്ടത്തിനിടെ ഇയാള്‍ പണം വിഴുങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ വിജിലന്‍സ് ശുകൂറിന് നല്‍കിയ നോടില്‍ ഫിനാഫ്തലിന്‍ പുരട്ടിയതിനാല്‍ ജിയോ എം ജോസഫിന്റെ കൈയില്‍ ചുവപ്പ് മഷി പുരണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.































