പാറ്റ്ന : ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനെ തുടർന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകിയത്. പക്ഷെ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
ബിഹാറിലെ ധർബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സുശീൽ കുമാർ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തിൽ തന്നെയുള്ള രാകേഷ് സഹ്നി എന്നയാൾ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയിൽ പകർത്തുന്നതിന് വിളിച്ചിരുന്നു. എന്നാൽ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനാൽ സുശീലിന് മുഴുവൻ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമർജൻസി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നൽകിയതും. എന്നാൽ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി.കൊല്ലപ്പെട്ട യുവാവിന്റെ അച്ഛൻ പരാതി നൽകിയത് പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.