കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ് (ഐ.ടി.എസ്.) ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുന്നു. ടെലികോം സ്ട്രീമിൽ 100 പുതിയ ജനറൽ മാനേജർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടപടി പുരോഗമിക്കുകയാണ്. ഇവരെ നിയമിക്കുന്നതോടെ ഐ.ടി.എസ്. ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി തിരിച്ചയയ്ക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ബി.എസ്.എൻ.എല്ലിന്റെ മാനേജ്‌മെന്റ് കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയാണ് നടപടി.
5-ജിയിലേക്ക് കടക്കുന്നതോടെ പുതുതലമുറ ജനറൽ മാനേജർമാരെ, സ്ഥാപനത്തിനകത്തുനിന്നുതന്നെ വളർത്തിയെടുക്കണമെന്ന് കേന്ദ്ര സർക്കാർ ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ ഉണ്ടാകുന്ന നേതൃത്വ പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ നിയമനം. 4ജി, 5ജി സേവനങ്ങൾ വിപുലീകരിക്കുന്ന ഘട്ടത്തിൽ, ടെലികോം, ഐ.ടി. മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള വിദഗ്ധരെയാണ് ബി.എസ്.എൻ.എൽ. തേടുന്നത്. ബി.എസ്.എൻ.എല്ലിൽനിന്നുള്ളവർക്ക് മാത്രമല്ല, യോഗ്യതയുള്ള പുറത്തുനിന്നുള്ള ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും പ്രതിമാസം രണ്ടേകാൽ ലക്ഷം രൂപ ശമ്പളം നൽകും. അഞ്ചുശതമാനം വാർഷിക വർധനയും ഉണ്ടാകും. ഐ.ടി.എസ്. ഉദ്യോഗസ്ഥർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിന് വേണ്ടിവരുന്ന തുകയേക്കാൾ വളരെക്കുറവാണിത്. യോഗ്യരായ സീനിയർ പ്രൊഫഷണലുകളുടെ അപേക്ഷകൾ മാത്രമാണ് ബി.എസ്.എൻ.എൽ. സ്വീകരിച്ചിട്ടുള്ളത്. ലഭിച്ച ഓൺലൈൻ അപേക്ഷകൾ ബി.എസ്.എൻ.എൽ. സമിതി പരിശോധിച്ചുവരികയാണ്. അപേക്ഷകരുടെ പരമാവധി പ്രായം 50 ആണ്. ബി.ഇ., ബി-ടെക് ആണ് യോഗ്യത. 15 വർഷത്തെ പ്രവൃത്തിപരിചയത്തിൽ, അഞ്ചുവർഷം സീനിയർ എക്സിക്യുട്ടീവ്, ഡി.ജി.എം. തസ്തികയിൽ ആയിരിക്കണം. കമ്പനിക്കുള്ളിലെ യോഗ്യരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാതെ പുറത്തുനിന്നുള്ളവരെ നേരിട്ട് ഉയർന്ന തസ്തികയിലേക്ക് നിയമിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്.































