ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര പരിഷ്കരണം) ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 73 ലക്ഷത്തിലധികം പേർ പുറത്താകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ ഏകദേശം 21.7 ശതമാനം പേരുടെ പേരുകളാണ് കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. ഏകദേശം 73.39 ലക്ഷം പേരുടെ പേരുകളാണ് വെട്ടിപ്പോയത്. തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ സി. സുദർശൻ റെഡ്ഡി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ ആകെ 3.38 കോടി വോട്ടർമാരിൽ 2.64 കോടി പേരുടെ (78.3%) വിവരശേഖരണവും ഡിജിറ്റൈസേഷനും മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്ന 73,39,234 വോട്ടർമാരുടെ ഫോമുകൾ വിവിധ കാരണങ്ങളാൽ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒഴിവാക്കപ്പെടുന്ന പട്ടികയിലെ ഏകദേശം 45.18 ലക്ഷം പേർ നിലവിലെ വിലാസത്തിൽ നിന്നും സ്ഥിരമായി താമസം മാറിയവരാണ്. 9.22 ലക്ഷം പേർ മരണപ്പെട്ടതായും, 11.25 ലക്ഷം പേരെ നൽകിയിട്ടുള്ള വിലാസങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
6.7 ലക്ഷം പേർ മറ്റ് സ്ഥലങ്ങളിൽ വോട്ട് ചേർത്തവരും 3.18 ലക്ഷം പേർ ഒന്നിലധികം വോട്ടർ ഐഡികൾ കൈവശമുള്ള ഇരട്ട വോട്ടർമാരുമാണ്. 1.02 ലക്ഷം പേർ വിവരശേഖരണ ഫോം സമർപ്പിച്ചില്ല. ഹൈദരാബാദ്, രംഗറെഡ്ഡി, മേഡ്ചൽ-മൽകാജ്ഗിരി തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെടുന്നത്. ഹൈദരാബാദ് ജില്ലയിൽ 58.89ശതമാനം പേരുടെ വിവരങ്ങൾ മാത്രമാണ് ഡിജിറ്റൈസ് ചെയ്യാനായതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 21 ശതമാനത്തോളം വോട്ടുകൾ നഷ്ടപ്പെടാനുള്ള സാഹചര്യം മുൻനിർത്തി മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഭരണകക്ഷി നേതാക്കളുമായി അടിയന്തര അവലോകന യോഗം ചേർന്നു. അർഹരായ ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും അദ്ദേഹം നിർദേശം നൽകി.






























