റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്തെ JSSC-CGL പരീക്ഷകൾ റദ്ദാക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ നിർണായക തീരുമാനമെടുത്തത്. യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ കണ്ടെത്താൻ കർശന നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ പരീക്ഷകളെക്കുറിച്ചും സിഐഡി അന്വേഷണം നടത്തും. ഇതിനുപുറമെ വിരമിച്ച ഒരു ജഡ്ജിയുടെ മേൽനോട്ടത്തിൽ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഏജൻസിയായ TDPL-ന്റെ എല്ലാ പ്രവർത്തനങ്ങളും സംസ്ഥാനത്ത് റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാരിന്റെ അനുകൂല തീരുമാനത്തിന് പിന്നാലെ സമരപ്പന്തലുകളിൽ വലിയ ആഹ്ലാദപ്രകടനങ്ങളാണ് നടക്കുന്നത്. തങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ സമരം ഉടൻ അവസാനിപ്പിച്ചേക്കും. തങ്ങളുടെ സമരത്തെ പിന്തുണച്ച എല്ലാവർക്കും വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നന്ദി അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറായ ജാർഖണ്ഡ് സർക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





























