ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് ഗർഭച്ഛിദ്രം നടത്തിയ കേസിൽ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. സിക്കന്ദർ, ഷബീർ അഹമ്മദ് ജുനസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സായ രേഖ എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പറയുന്നത് ഇങ്ങനെ: തുടക്കത്തിൽ ലഭിച്ച പരാതി പ്രകാരം രണ്ട് പേർ ചേർന്ന് യുവതിയെ വ്യത്യസ്ത സാഹചര്യങ്ങളിൽ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു എന്നാണ് കരുതിയത്. ഇതിനുശേഷം മറ്റ് മൂന്ന് പേർ ചേർന്ന് കുറ്റകൃത്യം ഒതുക്കിതീർക്കാൻ യുവതിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കിയെന്നും ആയിരുന്നു പരാതി. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെയാണ് ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതിപട്ടികയിലുള്ള മറ്റ് രണ്ട് പേർ കൂടി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ആകെ നാല് പേരാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതി മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്.
പണം നൽകി കേസ് ഒതുക്കിതീർക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസിൽ പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പ്രതികളായ സന്ദീപ്, ഡോ. നാഗരാജ്, നഴ്സ് രേഖ എന്നിവർ ചേർന്ന് പത്തോളം ഗർഭച്ഛിദ്ര ഗുളികകൾ നൽകിയാണ് യുവതിയുടെ മൂന്ന് മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ചത്. മറ്റ് നാല് പ്രതികൾ പീഡനക്കേസിലാണ് പിടിയിലായത്. ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടി ഇല്ലാതെ പ്രതികൾക്ക് ഗർഭച്ഛിദ്ര ഗുളികകൾ വിറ്റ മെഡിക്കൽ സ്റ്റോർ ഉടമയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന് പിന്നിൽ നിയമവിരുദ്ധ ഗർഭച്ഛിദ്ര മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്നും അറസ്റ്റിലായ നഴ്സ് രേഖ മുൻപും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.






























