കൊച്ചി : ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ, സ്വകാര്യ കമ്പനികളിൽനിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എൽ. കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ സമാഹരിച്ചു. 229 നിക്ഷേപകരിൽനിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചു. അതായത് 200 ശതമാനത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പ്രൈമറി ഡീലേഴ്‌സ് എന്നിവരാണ് പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങൾ. ദേശീയ പെൻഷൻ സ്കീമും (എൻ.പി.എസ്.) കടപ്പത്രങ്ങൾ വാങ്ങി.
പത്ത് വർഷക്കാലാവധിയിൽ പുറത്തിറക്കിയ കടപ്പത്രങ്ങൾക്ക് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 3,700 കോടി രൂപയുടെ സബ്‌സ്‌ക്രിപ്ഷൻ നേടിയത് നിക്ഷേപക സ്ഥാപനങ്ങളാണ്. ഇതിൽ എസ്.ബി.ഐ.യും ഐ.സി.ഐ.സി.ഐ. പ്രൈമറിയും 1,500-1,600 കോടി രൂപ വീതം നിക്ഷേപിച്ചു. സർക്കാർ ഗ്യാരന്റിയുള്ള അൺസെക്യൂർഡ് ആയ കടപ്പത്രങ്ങൾ ഓഹരികളാക്കി മാറ്റാനാകാത്തതാണ്. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യൻ ടെലികോം രംഗത്ത് വിപണി വിഹിതം വീണ്ടെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കടപ്പത്രങ്ങൾ വഴി സമാഹരിച്ച പണം വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വർധിപ്പിക്കുന്നതിനും വേണ്ടി വിനിയോഗിക്കും.