കൊച്ചി : വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ കെ വിദ്യയെ പോലീസ് പിടികൂടി. അതും പിടികൂടുന്നത് കേസ് രജിസ്റ്റർ ചെയ്ത് 15 ദിവസങ്ങൾക്ക് ശേഷം. പിടികൂടിയത് കോഴിക്കോട് മേപ്പയൂരിൽ നിന്ന്. ഒളിവിൽ കഴിഞ്ഞത് സിപിഎം കോട്ടയായ അഗളിയിൽ അടക്കമുള്ള സ്ഥലങ്ങളിൽ. വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ ഒളിവിൽ പല സ്ഥലങ്ങളിലായി കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് തന്റെ മിടുക്ക് കൊണ്ട് അതിസാഹസികമായി പിടികൂടി എന്ന കഥ വിശ്വസിക്കാൻ മലയാളികൾ തൽക്കാലം തയ്യാറല്ല.
ട്രെയിൻ തീവെപ്പ് പോലുള്ള കേസുകളിൽ അന്യസംസ്ഥാനത്ത് നിന്നും വെറും മണിക്കൂറുകൾ മാത്രം സമയമെടുത്ത് പ്രതിയെ പിടികൂടിയ കേരള പോലീസിന്റെ മികവിൽ കൈയ്യടിച്ച കേരള സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ടു കൊണ്ട് സർക്കാരും കേരള പോലീസും ഒത്തുചേർന്ന് കളിച്ച നാടകമായെ ഇതിനെ നിർവചിക്കാൻ സാധിക്കുകയുള്ളൂ. കെ വിദ്യ പോലീസ് പിടിയിൽ എന്നു പറയുന്നതിനേക്കാൾ എത്രയോ ഉചിതമാണ് വിദ്യയെ പുറത്തിറക്കി എന്ന് പറയുന്നത്. കേരളം ഒന്നടങ്കം ചർച്ച ചെയ്ത ഏറെ വിവാദമായ കേസിലെ പ്രതിയെ പോലീസിന്റെ സഹായത്തോടെ സർക്കാർ അതീവ സുരക്ഷിതയായി ഒളിപ്പിച്ചു എന്നതാണ് പച്ചയായ യാഥാർത്ഥ്യം.
വ്യാജ മാർക്ക് ലിസ്റ്റ്, വ്യാജ സർട്ടിഫിക്കറ്റ് തുടങ്ങി എസ്എഫ്ഐ നേതാക്കള്‍ പ്രതിയായിട്ടുള്ള കേസുകളുടെ ഒരു പരമ്പര തന്നെയാണ് ഈ അടുത്തകാലത്ത് കേരളം കണ്ടത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എങ്ങനെ രക്ഷപെടാം എന്ന് സർക്കാരും വിദ്യയും തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി മറ്റൊരു നേതാവിന്റെ രംഗപ്രവേശനവും വിദ്യയുടെതുപോലെ തന്നെ സമാനമായ ഒളിച്ചുകളിയും. കേരള പോലീസ് ഊറ്റംകൊണ്ട് വിദ്യയെ തിരയുന്നു എന്ന് കേരളത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ചിരുന്ന സമയത്താണ് തന്റെ അഭിഭാഷകൻ വഴി വിദ്യ ഹൈക്കോടതിയെ സമീപിച്ചത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം എന്നാൽ ഉറക്കം നടിക്കുന്നവനെ ഒരിക്കലും വിളിച്ചുണർത്താൻ ആവില്ല എന്ന് കേട്ട് പഴകിച്ച പഴഞ്ചൊല്ല് പോലെ തന്നെ ഒളിഞ്ഞവരെ പിടികൂടാം പക്ഷേ ഒളിപ്പിച്ചവരെ പിടികൂടാൻ ആവില്ല എന്ന ആധുനിക പഴഞ്ചൊല്ല് രൂപം കൊള്ളുന്നത്.
ആവള കൂട്ടോത്ത് നിന്നാണ് വിദ്യയെ പോലീസ് പിടികൂടി എന്ന് പറയുന്നുണ്ടെങ്കിലും ഈ പ്രദേശത്തിന് സമീപത്തെ പോലീസുകാർക്ക് ഒന്നും ഇതിനെക്കുറിച്ച് അറിവില്ല. വിദ്യയെയും കൊണ്ട് അഗളി പോലീസ് കോഴിക്കോട് എത്തിയ ശേഷമാണ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പോലും അറിഞ്ഞതന്നും പറയുന്നു. വിദ്യയെ പിടികൂടിയത് തികച്ചും സർക്കാരിന്റെ നാടകമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. വിദ്യയെ ഇനിയും പൂഴ്ത്തി വെക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് സർക്കാർ തിരിച്ചറിഞ്ഞത് കേസ് രജിസ്റ്റർ ചെയ്ത് 15 ദിവസത്തിന് ശേഷം.
വിദ്യയെ എപ്പോൾ പിടികൂടി, ഏത് സാഹചര്യത്തിൽ പിടികൂടി, എങ്ങനെ പിടികൂടി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാൽ തന്നെ ഈ നാടകത്തിന്റെ പൂർണരൂപം ലഭിക്കും. വിദ്യയെ പിടികൂടുന്നത് സർക്കാർ ഒന്നിന് പിറകെ ഒന്നായി വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ്. സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങവേ വിദ്യയെ പിടികൂടി എന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഒളിവിൽ കഴിയുന്ന വ്യക്തി അതും കേരളം ഒന്നാകെ തിരയുന്ന ഒരു കേസിലെ പ്രതി അനായാസം യാത്രകൾ ചെയ്യുന്നു. വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതിന്റെ പേരിൽ സുഹൃത്തും കുടുംബാംഗങ്ങളും കുടുങ്ങാതിരിക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവേ എന്ന പ്രയോഗം ഉപയോഗിച്ചു. ഇതോടെ വിദ്യയുടെ സുഹൃത്തിനും കുടുംബാംഗങ്ങൾക്കും പ്രതിയെ ഒളിപ്പിച്ചു എന്ന പഴുതില്ലാതാക്കി. വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സീൽ ഉൾപ്പെടെ ചമച്ച വ്യക്തി വ്യാജ സിം എടുത്തില്ല എന്ന് വിശ്വസിക്കാൻ ആവില്ല. ശേഷം ഒളിവിൽ കഴിഞ്ഞ 15 ദിവസവും മറ്റാരുമായി ബന്ധപ്പെട്ടിട്ടില്ല എന്നും വിശ്വസിക്കാനാവില്ല.
ഏതൊരു കേസും പരിശോധിക്കുകയാണെങ്കിൽ ഒരു പ്രതിയെ പിടിക്കുവാൻ ഉള്ള പോലീസിന്റെ ആദ്യ നടപടിയാണ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം. എന്നാൽ വിദ്യയുടെ കേസിൽ ഇത് വൈകി എന്ന് പറയുമ്പോൾ തന്നെ വിദ്യയ്ക്ക് ഒളിവിൽ കഴിയാനുള്ള സമയം പോലീസ് നീട്ടി കൊടുത്തതാണെന്ന് വ്യക്തമാകും. എല്ലാ കേസിലെയും പോലെ തന്നെ ഈ കേസിലും തെളിവെടുപ്പ് ഉണ്ടാകുന്നു, പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു, ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇതിനെതിരെ ഒരു വനിതയ്ക്ക് ലഭിക്കേണ്ട പരിഗണന പോലും വിദ്യയ്ക്ക് ലഭിച്ചില്ല എന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തിറങ്ങുന്നു. കുറച്ചുനാൾ ഈ രാഷ്ട്രീയ നാടകം തുടരുന്നു. മറ്റൊരു വിഷയത്തിലേക്ക് പൊതു സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് തിരിച്ചറിയുന്ന നിമിഷം നിയമത്തിന്റെ പഴുതിലൂടെ വിദ്യ പുറത്തിറങ്ങും. ഇതുതന്നെയാകും ഈ കേസിന്റെ അന്ത്യം. കാരണം 15 ദിവസം വിദ്യയെ ഒളിപ്പിക്കാൻ സർക്കാരിനും ബന്ധപ്പെട്ടവർക്കും കഴിഞ്ഞിട്ടുണ്ടെങ്കിൽ വിദ്യയെ പുറത്തുകൊണ്ടുവരുന്നതൊക്കെയും വെറും നിസ്സാരം.
































