ആലപ്പുഴ : തുടർച്ചയായി ദിവസങ്ങളോളം ഇ – പോസ് തകരാറുണ്ടായിട്ടും റേഷൻവിതരണം നീട്ടാത്തതു കാർഡുടമകൾക്കു തിരിച്ചടിയായി. ജില്ലയിൽ മാത്രം കഴിഞ്ഞമാസം 1.30 ലക്ഷം കാർഡുടമകൾക്കാണു റേഷൻ കിട്ടാതിരുന്നത്. ഒക്ടോബർ 29, 30, 31 തീയതികളിലാണ് ഇ – പോസ് തകരാറും നെറ്റ്‌വർക്കിലെ പ്രശ്നങ്ങളുംമൂലം റേഷൻവിതരണം വ്യാപകമായി തടസ്സപ്പെട്ടത്.
മാസാവസാനമാകുമ്പോഴാണു കൂടുതലാളുകൾ റേഷൻവാങ്ങാനെത്തുന്നത്. ഈ സമയത്ത് ഇ – പോസ് സെർവർ പണിമുടക്കുന്നതാണു വിനയായത്. ജില്ലയിൽ 6,07,289 കാർഡുടമകളാണുള്ളത്. ഇതിൽ 4,76,445 കാർഡുടമകൾക്കുമാത്രമേ റേഷൻ ലഭിച്ചിട്ടുള്ളൂവെന്നാണു പൊതുവിതരണവകുപ്പിന്റെ ആധാർ അധിഷ്ഠിത പൊതുവിതരണ ശൃംഖലയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ കാർഡുടമകളുടെ 78.45 ശതമാനം മാത്രമാണിത്. ഒരുഘട്ടത്തിൽ റേഷൻവിതരണം 95 ശതമാനം കടന്നിരുന്നു. എങ്കിലും ശരാശരി 90 ശതമാനത്തിനുടത്ത് കാർഡുടമകൾ ജില്ലയിൽ റേഷൻ വാങ്ങിയിരുന്നു. ഇതാണു കുത്തനെയിടിഞ്ഞത്. മുൻകാലങ്ങളിൽ ഒരുപാടുപേർ റേഷൻവാങ്ങാനുണ്ടെങ്കിൽ തൊട്ടടുത്തമാസത്തേക്കു വിതരണത്തീയതി നീട്ടിനൽകിയിരുന്നു. കൃത്യമായി സാധനങ്ങൾ റേഷൻകടകളിൽ എത്തിക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചപരിഹരിക്കാനായിരുന്നു അത്.
എന്നാൽ ഏതാനും മാസങ്ങളായി മാസാദ്യംതന്നെ റേഷൻകടകളിൽ സാധനങ്ങളെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വിതരണത്തീയതി തൊട്ടടുത്ത മാസത്തേക്കു നീട്ടുന്നത് ഒഴിവാക്കി. എന്നാൽ ഇക്കുറി ഇ – പോസ് തകരാറിനെ തുടർന്നാണ് മാസാവസാനമെത്തിയവർക്കു റേഷൻ ലഭിക്കാതിരുന്നത്. എന്നിട്ടും വിതരണത്തീയതി നീട്ടിനൽകാൻ അധികൃതർ തയ്യാറായില്ലെന്നാണു കാർഡുടമകളുടെ പരാതി. മാസാദ്യംതന്നെ ഭക്ഷ്യധാന്യം വാങ്ങിയാൽ ഈപ്രശ്നം ഒഴിവാക്കാമെന്നാണ് അധികൃതർ പറയുന്നത്.