പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പോപ്പുലർ ഫിനാൻസിന്‍റെ നൂറ്റി മുപ്പതു ഇടപാടുകാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതികളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാർ അന്വേഷിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്.
കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് നിയമം അനുസരിച്ച് തട്ടിപ്പുകാർക്കെതിരെ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകിയ സാഹചര്യത്തിൽ മറ്റ് നടപടികളുടെ ആവശ്യമില്ലെന്ന് കമ്മീഷൻ ജുഡീഷൽ അംഗം മോഹൻദാസ് ഉത്തരവിൽ പറഞ്ഞു. സാമ്പത്തിക ക്രമക്കേട് നടത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ 2013 ലെ നിയമം പര്യാപ്തമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
കമ്പനിയുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ സർക്കാരിന് അധികാരമുണ്ട്. കമ്പനിയുടെ സ്വത്തിന്‍റെ നിയന്ത്രണം സർക്കാർ ചുതലപ്പെടുത്തുന്ന ഒരു അധികാരിയിൽ നിക്ഷിപ്തമാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകർക്ക് കോടതി മുഖാന്തരം പണം തിരികെ നൽകാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പ്രത്യേക കോടതി സ്ഥാപിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ചാരുംമൂട് സ്വദേശി ഇ. ജോർജിന്‍റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മുതിർന്ന പൗരൻമാരാണ് പരാതി നൽകിയത്.
ലക്ഷകണക്കിന് രൂപയാണ് ഇവർ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്. പ്രതിമാസ പലിശ വാങ്ങിയാണ് ഇവർ നിത്യചെലവുകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും ഇവർ പരാതിയിൽ അഭ്യർത്ഥിച്ചിരുന്നു.