റാന്നി: ടെലിഫോണ്‍ കേബിള്‍ സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണി ആവുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടി ജംഗ്ഷന്‍ മുതല്‍ തോട്ടമണ്‍ വരെയുള്ള ഭാഗത്താണ് മൂടിയതും മൂടാത്തതുമായ കുഴികള്‍ അപകട കെണിയായി മാറുന്നത്. ഈ ഭാഗത്തെ ടെലിഫോൺ കേബിളിടാൻ നിർമ്മിച്ച കുഴികളാണ് വലിയ അപകടക്കെണിയായി മാറിയിരിക്കുന്നത്. വേണ്ടത്ര വീതിയില്ലാത്ത റോഡിന്റെ വശത്ത് ഒരാഴ്ചയായി എടുത്ത കുഴികൾ ചിലത് മണ്ണിട്ട് മൂടിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില കുഴികള്‍ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെയാണ് കിടക്കുന്നത്. കുഴികള്‍ മൂടിയത് നിരുത്തരവാദിത്വമില്ലാതെയാണ്.
ശാസ്ത്രീയമല്ലാത്ത നിർമ്മാണവും ഡിവൈഡറും കാരണം ഗതാഗതക്കുരുക്ക് പതിവായ ബ്ലോക്ക് പടി ജംഗ്ഷനിൽ ടെലിഫോണ്‍ കമ്പനി എടുത്ത കുഴികൾ നികത്തിയത് പോലും അപകടസാധ്യത വർദ്ധിപ്പിക്കുന്നതാണ്. മുമ്പ് ബ്ലോക്ക് പടിയില്‍ ഇത്തരം കുഴിയിൽ വീണ് ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ഒരു സ്കൂട്ടർ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. മികച്ച രീതിയില്‍ ചെയ്ത റോഡ് തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ ആണ് കമ്പനിയുടെ ഭാഗത്തുനിന്നുമുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് ടാറിംങ് ചെയ്യുമ്പോള്‍ പഴയതു പോലെ ഉറപ്പുള്ള ഉപരിതലത്തോടുള്ളതാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തിര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.






























