ചുങ്കപ്പാറ : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് ചുങ്കപ്പാറ വഴി കോട്ടയം, എരുമേലി, മുണ്ടക്കയം സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻ പുഴ, മുക്കട വഴി എരുമേലിക്കും മുണ്ടക്കയത്തിനും കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ഈ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന രണ്ട് സ്വകാര്യബസുകൾ സർവ്വീസ് നിർത്തിയിട്ട് വർഷങ്ങളായി. യാത്രാ ക്ലേശം ഏറെ രൂക്ഷമായ പ്രദേശമായതിനാൽ കെ.എസ്.ആർ.ടി.സി സർവ്വീസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇപ്പോൾ ഈ റൂട്ടിൽ ബസ് സർവീസ് പൂർണമായും നിലച്ചിരിക്കുകയാണ്.
ശബരിമല സീസണിൽ നിരവധി സ്വാമിമാരാണ് ഇതുവഴി ബസിൽ യാത്ര ചെയ്തിരുന്നത്. ബസ് സർവ്വീസ് നിലച്ചതോടെ എരുമേലിക്കുള്ള യാത്ര ദുരിതമായിരിക്കുകയാണ്. കിഴക്കൻ മേഖലയായ ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം, കുമളി പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാരും നിരവധി ബസുകൾ കയറി ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ്. യാത്രാ ക്ലേശം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.
മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകൾ നേരത്തെ മണിമലക്കും പൊന്തൻപുഴക്കും നീട്ടിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സിയും രാവിലെയും വൈകുന്നേരങ്ങളിലും മത്സരിച്ച് സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.






























