തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി രൂപയുടെ ക്രമക്കേടും ധനദുർവിനിയോഗവും നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഒരു വകുപ്പ് മാത്രമായി പരിഗണിക്കുമ്പോൾ ജലവിഭവ വകുപ്പിലാണു കൂടുതൽ തുക ചിലവാക്കിയിരിക്കുന്നത്. 6.29 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ടിലാണു കണ്ടെത്തൽ. പഞ്ചായത്ത്, ഗ്രാമവികസന, നഗരകാര്യ, നഗര ഗ്രാമാസൂത്രണ വകുപ്പുകളും തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗവും ചേർന്നുള്ളതാണു തദ്ദേശ വകുപ്പ്. ഇതിലാണ് കൂടുതൽ ക്രമക്കേടെങ്കിലും സഹകരണ വകുപ്പ് – 2.93 കോടി, ധനകാര്യം–ട്രഷറി വകുപ്പ് – 4.08 കോടി എന്നതാണു ബാക്കി കണക്കുകൾ.
ക്രമക്കേടും ധനദുർവിനിയോഗവും സംബന്ധിച്ച് 78 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 71 കേസുകൾ എടുത്തു. 7 സംഭവങ്ങളിൽ ഇനിയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ല. 5 കേസുകളിലായി 2.49 കോടിയുടെ വകുപ്പുതല നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. മറ്റ് 7 കേസുകളിലായി 16.57 കോടിയുടെ വകുപ്പുതല അന്വേഷണത്തെ തുടർന്നു ക്രിമിനൽ കേസുകളും നിലവിലുണ്ട്. 42 കേസുകളിൽ ക്രിമിനൽ നടപടികൾ പൂർത്തിയായെങ്കിലും പണം വീണ്ടെടുത്തിട്ടില്ല. 17 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. മോഷണം, ധനദുർവിനിയോഗം, നഷ്ടം എന്നീ വിഭാഗത്തിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കൃഷി – 45.85, വനം – വന്യജീവി – 27.46, പൊതുവിദ്യാഭ്യാസം – 11.60, ഉന്നത വിദ്യാഭ്യാസം – 32.35, ഹെൽത്ത് സർവീസ് – 22.63, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ – 38.36, സാംസ്കാരിക വിഭാഗം –26.57, ലോട്ടറി– 59.95 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ ക്രമക്കേടുകൾ.






























