തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ (എഐഒ) നിയമനത്തിൽ പിഎസ്‍സിക്കും ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തി. നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്ന പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. പിആർഡിയിൽ പ്രിസം എന്ന എംപാനൽ സംവിധാനത്തിൽ ജോലി ചെയ്തവർക്കു പിആർഡിയിലെ താൽക്കാലിക ജീവനക്കാരെന്ന മട്ടിൽ നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണു പിഎസ്‍സിയിൽ ഹാജരാക്കിയത്. ഇത് അംഗീകരിച്ചുകൊണ്ട് നിയമനവും നടത്തി.
പിഎസ്‌സി ചട്ടപ്രകാരം അപേക്ഷകരുടെ തൊഴിൽ പരിചയം ഉൾപ്പെടെ എല്ലാ യോഗ്യതയും കണക്കാക്കുന്നത് അപേക്ഷിക്കാനുള്ള അവസാന തീയതി വെച്ചാണ്. തൊഴിൽ പരിചയം ഉൾപ്പെടെ യോഗ്യതകൾ അതിനു മുൻപു നേടിയതായിരിക്കണം. എന്നാൽ എഐഒ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞു 2 വർഷത്തിനു ശേഷമാണു പ്രിസം പാനലിലുള്ളവർ താൽക്കാലിക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത് അംഗീകരിച്ചതാണു പിഎസ്‌സിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തായിരുന്നു ഇത്തരത്തിലുള്ള വിവാദ നിയമനങ്ങൾ നടന്നത്.






























