മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലും അട്ടിമറിയെന്ന് പരാതി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അഭിമുഖം നടത്തിയത് യോഗ്യതയില്ലാത്തവരാണെന്ന് ഉദ്യോഗാർഥികൾ. ഇന്റർവ്യൂ ബോർഡിനെതിരെ 20 ഉദ്യോഗാർഥികൾ സിൻഡിക്കേറ്റിന് പരാതി നൽകി. കാലടി സര്‍വകലാശാലയില്‍ സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പരാതി ഉയരുന്നത്.
റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തിയ ഉദ്യോഗാർഥിയുടെ ഗൈഡ് അഭിമുഖ പാനലില്‍ അംഗമായിരുന്നുവെന്നാണ് ഒരു പരാതി. അസിസ്റ്റന്റ് പ്രൊഫസർ മാത്രമായ വകുപ്പ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസർമാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിലുണ്ടായിരുന്നു, ഇന്റർവ്യൂ ബോർഡിലെ എസ്.സി അംഗം പങ്കെടുത്തില്ല എന്നിവയാണ് മറ്റ് പരാതികള്‍. വീണ്ടും ഇന്റർവ്യൂ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഉദ്യോഗാർഥികളുടെ പരാതിയും റാങ്ക് ലിസ്റ്റും പുറത്തായതോടെ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വെട്ടിലായിരിക്കുകയാണ്.