കൊച്ചി: തെരഞ്ഞെടുപ്പ് മുനമ്പം ഭൂമി തർക്കം സജീവ ചർച്ചയാക്കാൻ സമരസമിതി. ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തർക്കം. സുവർണ അവസരം തേടിയെത്തിയ രാഷ്ട്രീയപാർട്ടികൾ സമരവേദി ഒഴിഞ്ഞെങ്കിലും ക്രൈസ്തവ സഭകളുടെ പിന്തുണയിൽ 615 കുടുംബങ്ങൾ 390ആം ദിവസവും നിരാഹാര സമരം തുടരുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പിന് വോട്ടിലൂടെ മറുപടി പറയാനാണ് മുനമ്പത്തുകാരുടെ തീരുമാനം.
സംസ്ഥാന വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചിട്ടില്ല എങ്കിൽ ടൂറിസവും അടിസ്ഥാനസൗകര്യ വികസനവുമായേനെ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പത്തുകാരുടെ തദ്ദേശ തെരഞ്ഞെടുപ്പ് അജണ്ട. എന്നാൽ മുനമ്പത്തെ 615കുടുംബങ്ങളുടെ സമരപോരാട്ടം ഇന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന ചർച്ചവിഷയമായി. സുവർണ അവസരം തേടിയെത്തിയ വിവിധ രാഷ്ട്രീയകക്ഷികൾ പറഞ്ഞതെല്ലാം വിശ്വസിച്ച് കാത്തിരുന്നിട്ട് 390ദിവസമായി. കടുത്ത നിരാശ മാത്രം തുടരുന്നുവെന്ന് സമരക്കാർ പറയുന്നു. പറഞ്ഞ് വഞ്ചിച്ചവർക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് മുനമ്പത്തുകാർ പറയുന്നു.






























