കൊച്ചി : എറണാകുളം അയ്യംപുഴയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. രോഗം സ്ഥീരികരിക്കുന്നവരുടെ കണക്ക് പ്രതീമാസം വർദ്ധിക്കുന്നതിന്‍റെ കാരണം പഠിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസംഘത്തെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാരണമറിയാല്‍ അയ്യംപുഴ പഞ്ചായത്ത് പഠനം തുടങ്ങി.
അയ്യമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കോട് സ്വദേശി ഡേവിസിന് മെയ് മാസമാണ് ക്യാന്‍സര്‍ ഉറപ്പിക്കുന്നത്. പാന്‍ക്രിയാസില്‍ തുടങ്ങിയത് ഇപ്പോള്‍ കരളിലേക്കും വ്യാപിച്ചു. ഡേവിസിന്‍റെ തോട്ടടുത്ത നാലു വീടുകളിലുമുണ്ട് ക്യാന്‍സര്‍ രോഗികള്‍. ഇവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ആറ്‍, ഒന്‍പത് വാര്‍ഡുകളിലായി 30 തിലധികം പേര്‍ക്കാണ് രോഗം. രണ്ടുമാസത്തിനിടെ മൂന്നുപേര്‍ മരിച്ചു. പലരും കുഴഞ്ഞുവീണ് ആശുപത്രിയിലെത്തുമ്പോഴാണ് ക്യാന്‍സറെന്ന് ഉറപ്പിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് സ്ഥിരീകരിച്ച മരപ്പണിക്കാരന്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
രോഗികൾ കുടുന്നതിന്‍റെ കാരണമറിയാത്തത് നാട്ടുകാരെ ഭിതിപെടുത്തുന്നുണ്ട്. സര്‍ക്കാറിന്‍റെ വിദഗ്ധസംഘം പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന് മനസിലായതോടെ അയ്യമ്പുഴ പഞ്ചായത്ത് പ്രാഥമിക നടപടികള്‍ തുടങ്ങി. നിലവില്‍ ലഭ്യമായ ആരോഗ്യവകുപ്പുദ്യോഗസ്ഥരെ ഉപയോഗിച്ച് പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്ട്ട് സമര്‍പ്പിക്കാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്.