ഇടുക്കി : ഇടുക്കി അടിമാലിയിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കലർത്തിയ മിഠായികൾ പിടിച്ചെടുത്തു. നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 മിഠായികൾ കണ്ടെത്തിയത്. ഏകദേശം 300 ഗ്രാം തൂക്കം വരുന്ന മിഠായികളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. മിഠായികളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മിഠായികൾ എവിടെ നിന്നാണ് എത്തിയത്, ആരാണ് ഇവ ഓൺലൈൻ ഡെലിവറിയിലൂടെ വിതരണം ചെയ്യാൻ ശ്രമിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് നർക്കോട്ടിക് സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീൺ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ നടന്ന രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരിൽ നിന്ന് കാറിൽ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ബേപ്പൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത് . അതേസമയം അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളി. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ മറയാക്കിയും ലഹരി കടത്ത് നടത്തുന്നു. റെയിൽവേ സ്റ്റേഷൻ വഴി കടത്തിയ പത്ത് കേസുകളാണ് സിറ്റി പോലീസ് മാത്രം രജിസ്റ്റർ ചെയ്‌തത്. എക്സൈസും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധനയാണ് ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജില്ലയിൽ നടത്തുന്നത്.






























