ന്യൂഡല്‍ഹി : വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്പോള്‍ ആവര്‍ത്തിച്ചുള്ള പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. അത്തരമൊരു കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.നേരത്തെ പ്രതിക്കു രാജസ്ഥാൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കി.
ഒരുമിച്ചു ജീവിച്ചപ്പോൾ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡനപരാതി നൽകിയത്. പ്രതിക്കെതിരെ 376(2)എൻ, 377(പ്രകൃതിവിരുദ്ധ പീഡനം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെന്നതിനാൽ മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാൽ, 4 വർഷം ബന്ധം നീണ്ടെന്നും പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.