ഡൽഹി : കൊവിഡ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മഹാമാരിയെക്കുറിച്ചുള്ള സ്വതന്ത്ര ചർച്ചകൾ തടയാൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സർക്കാരിന്റെ ഭാഗംകൂടി റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് മാധ്യമങ്ങളോട് കോടതി നിർദേശിച്ചു.
കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കണമെന്ന പൊതുതാൽപ്പര്യഹർജിയിൽ ആഭ്യന്തര സെക്രട്ടറി അജയ്‌ഭല്ല കഴിഞ്ഞദിവസം സമര്‍പ്പിച്ച മറുപടി സത്യവാങ്‌മൂലത്തിലാണ് മാധ്യമനിയന്ത്രണം ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരില്‍ നിന്ന് സ്ഥിരീകരണം നേടിയ ശേഷമേ കൊവിഡ് വാർത്ത നൽകാൻ പാടുള്ളൂവെന്ന ഉത്തരവിടണമെന്നും വാദിച്ചു. ആവശ്യം തള്ളിയ സുപ്രീംകോടതി അച്ചടി, ഇലക്‌ട്രോണിക്, സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്ന് നിര്‍ദേശിച്ചു.
പരിഭ്രാന്തി ഉണ്ടാക്കുന്ന തെറ്റായ വാർത്തകൾ പുറത്തുവിടില്ലെന്ന് ഉറപ്പുവരുത്തണം. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ സര്‍ക്കാര്‍ കർശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥിതിഗതി വിവരിച്ച് പ്രതിദിന ബുള്ളറ്റിൻ പുറത്തിറക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇതിലെ വിവരംകൂടി ഉൾപ്പെടുത്തിയാകണം വാർത്തകൾ നൽകേണ്ടതെന്നും കോടതി ഉത്തരവിട്ടു.