കോഴിക്കോട് : വട്ടാംപൊയിലിൽ ഫുട്പാത്തിൽ നിൽക്കുകയായിരുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കല്ലായി വട്ടാമ്പുയിൽ ഗേറ്റിന് എതിർവശത്താണ് അപകടം നടന്നത്. ബേപ്പൂർ ഹാർബറിലേക്ക് ജോലിക്ക് പോകാനായി വാഹനം കാത്തുനിൽക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റ ഏഴ് പേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഹാർബറിലേക്ക് പോകാൻ പതിവായി ഈ ഫുട്പാത്തിൽ നിന്ന് ഓട്ടോറിക്ഷ കാത്തുനിൽക്കുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരും പോലീസും ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്. അപകടത്തിന് ശേഷം കാർ തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ ആദിൽ, മുഹമ്മദ് ഫർഹാൻ എന്നീ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ ചെമ്മങ്ങാട് പോലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെയും വാഹനത്തെയും കസബ പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് കൈമാറാനാണ് സാധ്യത.





























