തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിലുള്ള ഒരു രാഷ്ട്രീയ പാലമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ എൻ.ഡി.എ പാളയത്തിൽ നിർത്തി വെള്ളാപ്പള്ളി ഇപ്പുറത്ത് നിൽക്കുന്നത് ഈ രണ്ട് രാഷ്ട്രീയ ധ്രുവങ്ങൾക്കിടയിലുള്ള ബന്ധം ദൃഢമാക്കാനാണെന്ന് ഖാദർ ആരോപിച്ചു. ശ്രീനാരായണ ഗുരു പഠിപ്പിച്ച ആശയങ്ങൾക്ക് വിരുദ്ധമായി വെള്ളാപ്പള്ളി വർഗീയത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഒരു കരുതിക്കൂട്ടിയുള്ള ‘ബ്രിഡ്ജ്’ ആയി സംഘപരിവാർ നേതൃത്വത്തിനും സി.പി.എം നേതൃത്വത്തിനും ഇടയിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശന് നിരവധി അനുയായികൾ ഉണ്ടെന്ന് കെ.എൻ.എ ഖാദർ അവകാശപ്പെട്ടു. മുതിർന്ന നേതാക്കളായ എ. വിജയരാഘവൻ, എം.എ. ബേബി, എ.കെ. ബാലൻ എന്നിവർ അദ്ദേഹത്തിന്റെ അനുയായികളാണെന്നും ബി.ജെ.പിക്ക് സഹായം നൽകാൻ ഇവർ വഴി വെള്ളാപ്പള്ളി സി.പി.എമ്മിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് പകരമായി തിരിച്ച് സഹായങ്ങൾ വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനായി വെള്ളാപ്പള്ളി മാറുന്നുവെന്നാണ് ലീഗ് നേതാവിന്റെ പക്ഷം.





























