തൃശ്ശൂര്‍ : കടയുടെ ബോർഡ് തകർന്ന് വീണ് കാറിന് തകരാർ സംഭവിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ ഇരിങ്ങാലക്കുട മൂലൻസ് ഫാമിലി മാർട്ട് ഉടമ സാജു പരാതിക്കാരന് നഷ്ടപരിഹാരമായി 40000 രൂപയും ചിലവിലേക്ക് 10000 രൂപയും പലിശയും നല്കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ ഇരിങ്ങാലക്കുടയിലുള്ള വടക്കൻ വീട്ടിൽ ജോയ് വി.ടി. ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. കടയിൽ ഉല്ലന്നങ്ങൾ വാങ്ങുവാൻ പോയപ്പോൾ കടയുടെ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്ത ജോയിയുടെ കാറിൽ കടയുടെ ബോർഡ് വീണ് തകരാറുകൾ സംഭവിച്ചിരുന്നു. തന്നെയുമല്ല കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ തെളിവായ ബില്ലാകട്ടെ മാഞ്ഞു പോകുന്ന അവസ്ഥയിലുള്ളതുമായിരുന്നു. സ്ഥാപന ഉടമയോട് പരാതിപ്പെട്ടിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് ജോയ് വി.ടി തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിച്ച് പരാതി നല്‍കിയത്.
സ്ഥാപനത്തിന്റെ ബോർഡ് തകര്‍ന്നു വീഴുവാനിടയായത് എതിർകക്ഷിയായ മൂലൻസ് ഫാമിലി മാർട്ട് ഉടമയുടെ അശ്രദ്ധ മൂലമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 40000 രൂപയും ചിലവിലേക്ക് 10000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. മാഞ്ഞു പോകുന്ന ബിൽ നൽകുന്നതു് അനുചിത ഇടപാടാണെന്നും ഭാവിയിൽ മാഞ്ഞുപോകാത്ത ബില്ലുകൾ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























